.

.

Thursday, November 22, 2012

കണ്ണൂരിന്റെ പേരില്‍ പുതിയ ഫംഗസ്

കണ്ണൂര്‍: ചില ചെടികളുടെ ഇലകളില്‍ കാണപ്പെടുന്ന 'ഫോളികുലസ് ഫംഗസ്' വിഭാഗത്തില്‍പ്പെട്ട പുതിയ ഇനം പൂപ്പല്‍ പയ്യന്നൂരിനടുത്ത് ഇത്തിമരത്തില്‍ കണ്ടെത്തി. 'മിലിയോള കണ്ണൂരെന്‍സിസ്' എന്നാണ് ഈ പുതിയ ഫംഗസിനു പേര് നല്‍കിയിട്ടുള്ളത്.

വന്യജീവി കുറ്റകൃത്യങ്ങളില്‍ കേരളം അഞ്ചാംസ്ഥാനത്ത്

പാലക്കാട്: വന്യജീവികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം അഞ്ചാംസ്ഥാനത്ത്. വന്യജീവിനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും കേരള വനംവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാലയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. വന്യജീവിസംരക്ഷണം കാര്യക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ അറിവും പരിശീലനവും നല്‍കണമെന്ന് ശില്പശാല ഉദ്ഘാടനംചെയ്ത് പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വിജയാനന്ദ് പറഞ്ഞു.

Tuesday, November 20, 2012

കുറിഞ്ഞിമല ദേശീയോദ്യാനം കടലാസിലൊതുങ്ങുന്നു


കോട്ടയം: ഇടുക്കി ജില്ലയിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലെ ഭൂമികൈയേറ്റം ഒഴിപ്പിക്കാത്തത് നീലക്കുറിഞ്ഞി സംരക്ഷണത്തിനായി പ്രഖ്യാപിച്ച ദേശീയോദ്യാനം യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ജോര്‍ജ് മൈജോ കമ്പനിയും ഒട്ടേറെ വ്യക്തികളും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇവിടെ കൈയേറിയതായി വ്യക്തമായിട്ടും റവന്യു, വനം, വകുപ്പുകള്‍ നിശ്ശബ്ദത പാലിക്കുകയാണ്.

വയനാട്ടിലെ കടുവകളെ തൃശ്ശൂരില്‍ സൂക്ഷിക്കും


തിരുവനന്തപുരം: വയനാട്ടില്‍ വനത്തില്‍നിന്നും ഇടയ്ക്കിടെ നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കടുവകളെ പിടികൂടി തൃശ്ശൂര്‍ മൃഗശാലയില്‍ സൂക്ഷിക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ മുന്നോടിയായി തൃശ്ശൂര്‍ മൃഗശാലയിലെ കൂടുകള്‍ വൃത്തിയാക്കാനും ആവശ്യമുള്ളപക്ഷം കടുവകളെ പിടികൂടാനുള്ള കൂടുതല്‍ ട്രാപ്പുകള്‍ ലഭ്യമാക്കാനും വന്യജീവി വിഭാഗം മുഖ്യവനപാലകന് മന്ത്രി നിര്‍ദേശം നല്‍കി.

Monday, November 19, 2012

ഡെങ്കിപ്പനിക്കുകാരണം തവളകളും ചെറുമീനുകളും കുറഞ്ഞത്


ന്യൂഡല്‍ഹി: രാജ്യത്തെ ജലാശയങ്ങളില്‍ തവളകളുടെയും ചെറുമീനുകളുടെയും എണ്ണം കുറഞ്ഞതാണ് ഡെങ്കിപ്പനിപോലുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കൊതുകിന്റെ ലാര്‍വ, മുട്ട എന്നിവ തിന്നുന്ന ജീവികളാണ് തവളയും ചെറുമത്സ്യങ്ങളും. തവളക്കാലുകള്‍ കയറ്റുമതി ചെയ്യുന്നതുപോലുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി വന്‍തോതില്‍ തവളപിടിത്തം നടക്കുന്നുണ്ട്.

ഇതുകാരണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തവളകള്‍ തുടച്ചുനീക്കപ്പെടുന്ന അവസ്ഥയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ചെറുമത്സ്യങ്ങളുടെ എണ്ണവും കുറയുന്നു. നമ്മുടെ ജലാശയങ്ങളില്‍ നിക്ഷേപിച്ച സാധാരണയില്ലാത്തതും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതുമായ വൈദേശിക ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ചെറുമീനുകളെ തിന്നുതീര്‍ക്കുന്നതാണ് കാരണം.

പാരിസ്ഥിതിക അസന്തുലനം, ആഗോള താപനം, വര്‍ധിച്ചുവരുന്ന ജനസംഖ്യ, ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും കൊതുകുജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാവുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തവളക്കാലുകളുടെ അനധികൃതകയറ്റുമതി തടയാനും ജലാശയങ്ങളില്‍ ചെറുമീനുകളുടെ എണ്ണം കൂട്ടാനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് രാജസ്ഥാനിലെ വന്യജീവി സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതാവ് റാസ എച്ച്. തെഹ്‌സിന്‍ നിര്‍ദേശിച്ചു.
19 Nov 2012 Mathrubhumi News

Sunday, November 18, 2012

പച്ചക്കറി മാലിന്യം ഫ്രീ; ടണ്ണിന് ആയിരം രൂപയും


തൃശ്ശൂര്‍: കൃഷിക്ക് വളം സൗജന്യമായി വേണോ ? ലോറിയും വിളിച്ച് തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് വരൂ.. ഒരു ടണ്‍ പച്ചക്കറി മാലിന്യം എടുത്താല്‍ ആയിരം രൂപ സമ്മാനവുമുണ്ട്. ശക്തന്‍ പച്ചക്കറിച്ചന്തയില്‍ കുമിയുന്ന മാലിന്യം നീക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് കോര്‍പ്പറേഷന്‍ പുതിയ നിര്‍ദ്ദേശവുമായെത്തിയത്. കൃഷിക്ക് വളമായി ഈ മാലിന്യം ആര്‍ക്ക് വേണമെങ്കിലും കൊണ്ടുപോകാം. വെറുതെയല്ല; ടണ്ണിന് ആയിരം രൂപ അങ്ങോട്ടു തരും.

സേലത്തേക്കുള്ള മാലിന്യനീക്കം നിലച്ചതിനാല്‍ നഗരത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. മൂന്ന് മാസത്തേക്കായിരുന്നു സേലത്തേക്കുള്ള കരാര്‍. അത് ഒക്ടോബറില്‍ സമാപിച്ചു. വീണ്ടും മൂന്നു മാസത്തേക്ക് കരാര്‍ നീട്ടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സേലത്ത് വൈക്കോയുടെ പാര്‍ട്ടിക്കാര്‍ ഇത് തടഞ്ഞു. ഇതോടെ ഈ മാസം നഗരത്തില്‍ മാലിന്യം നീക്കാനായില്ല. ലാലൂര്‍ മാതൃകാ മാലിന്യസംസ്‌കരണ (ലാംപ്‌സ്) പദ്ധതി തുടങ്ങാതെ ലാലൂരിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ അനുവദിക്കുകയുമില്ല.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പുതിയ തീരുമാനമെടുത്തത്. ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നത് ശക്തന്‍ പച്ചക്കറിച്ചന്തയിലാണ്. മാര്‍ക്കറ്റിനു മുന്നിലെ മാലിന്യം റോഡിലേക്ക് വ്യാപിച്ചു. കടകളുടെ മേല്‍ക്കൂരയേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ മാലിനം കുമിഞ്ഞിരിക്കുന്നത്. ഈ മാലിന്യം വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മാറ്റിക്കൊടുക്കും. കര്‍ഷകര്‍ക്ക് വാഹനവുമായി വരാം. ടണ്ണിന് 1,000 രൂപയും കിട്ടും. സേലത്തേക്ക് മാലിന്യം കൊണ്ടുപോയ കരാറുകാരന് ടണ്ണിന് 2,700 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കിയിരുന്നത്. ആ സ്ഥാനത്ത് 1,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍, ശക്തനിലെ പച്ചക്കറി മാലിന്യത്തിനു മാത്രമേ ഈ വാഗ്ദാനമുള്ളൂ.
ലോറി, വെയ് ബ്രിഡ്ജില്‍ തൂക്കി, ഭാരം നിര്‍ണ്ണയിക്കും. ആവശ്യത്തിന് കര്‍ഷകര്‍ വന്നില്ലെങ്കില്‍ ചില്ലറയായും മാലിന്യം നല്‍കാന്‍ കഴിയും. കിലോയ്ക്ക് ഒരുരൂപ പ്രകാരം കിട്ടും. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കിയാല്‍ പിന്നീട് വരുന്നവ ചാക്കിനകത്താക്കി സൂക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അത് നേരിട്ട് കര്‍ഷകര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കും.
18 Nov 2012 Mathrbhumi Thrissur News

Sunday, November 4, 2012

സുരക്ഷിത തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് തീരക്കടലില്‍ ദുരിതം.

ചാവക്കാട്: കടല്‍തീരത്തെ പഞ്ചാരമണലില്‍ കൂടൊരുക്കി മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് ദുരിതമേറുകയും അപകടത്തില്‍പെടുകയും ചെയ്യുന്നത് പതിവ് സംഭവമാകുന്നു.

കഴിഞ്ഞ ദിവസം പരിക്കുകളോടെ പുത്തന്‍കടപ്പുറത്ത്‌ നിന്നും ലഭിച്ച 18വയസ്സ് പ്രായം തോന്നിക്കുന്ന ഒലീവ്‌ റെഡ്‌ വിഭാഗത്തില്‍പ്പെട്ട കടലാമയെ രക്ഷിക്കാനായില്ല. മുഖത്തും മറ്റും പരിക്കുകളോടെ കണ്ടെത്തിയ കടലാമയെ രക്ഷിക്കാന്‍ തണല്‍മരം അഡ്മിനിസ്ട്ട്രെറ്റര്‍ സലീം ഐ-ഫോക്കസ് ഉള്‍പ്പെടുന്ന ഗ്രീന്‍ ഹാബിറ്റാറ്റ്‌ പ്രവര്‍ത്തകരും എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂളിലെ ഹരിത സേനാംഗങ്ങളും നടത്തിയ ശ്രമം പരാചയപ്പെടുകയായിരുന്നു.

അന്തരീക്ഷവായു ശ്വസിക്കുന്ന ആമകള്‍ വലയില്‍ കുടുങ്ങി ദീര്‍ഘനേരം കടലിനടിയില്‍ കിടക്കേണ്ടിവരുന്നതുമൂലം ഓക്സിജന്‍ ലഭിക്കാതെയാണ് ചത്തൊടുങ്ങുന്നത്. ഇത്തരം കടലാമകളുടെ പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് തലതാഴ്ത്തി കുറച്ച് നേരം പിടിച്ചാല്‍ രക്ഷപ്പെടുമെന്ന് കടലാമ സംരക്ഷനും ഗ്രീന്‍ഹാബിറ്റാറ്റ്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടറുമായ എന്‍...ജെ. ജെയിംസ് പറഞ്ഞു.

മുട്ടയിടാനായി ആമകള്‍ കിലോമീറ്ററോളം യാത്ര ചെയ്താണ് തീരത്തോടടുക്കുന്നത്. മീന്‍പിടിത്തവലകളില്‍ കുടുങ്ങിയും യമഹ എന്‍ജിന്റെ ഹൈസ്​പീഡ് പ്രൊപ്പല്ലറില്‍ തട്ടിയുമാണ് കടലാമകള്‍ക്ക് അപകടം പറ്റുന്നത്.

മുട്ടയിടാനെത്തുന്ന ആമകള്‍ക്കും അവയുടെ മുട്ടകള്‍ക്ക് കാവലിരുന്നും വിരിഞ്ഞ കുഞ്ഞുങ്ങളെ കടലിലിറക്കിവിട്ടും സംരക്ഷണം നല്‍കുന്ന നിരവധി സംഘങ്ങള്‍ തീരദേശത്തുണ്ട്.എന്നിട്ടും കടലോരത്ത്‌ മുട്ടയിടാന്‍ വരുന്ന കടലാമകള്‍ അപകടത്തില്‍പെട്ട് പരിക്കേല്‍ക്കുന്നത് വര്‍ദ്ധിച്ചുവരികയാണ്. കരയില്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്ന പ്രാധാന്യത്തോടെ തന്നെ മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് കടലിലും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസര്‍ക്ക്‌ പരാതിനല്‍കുമെന്ന്‍ ഹരിതസേന അംഗങ്ങള്‍ പറഞ്ഞു.
ഈ വര്‍ഷം മത്സ്യത്തൊഴിലാളികള്‍ക്കായി കടലാമാകള്‍ക്കുള്ള പ്രഥമശുശ്രൂഷയെ കുറിച്ച് ശില്പശാല സംഘടിപ്പിക്കുമെന്നും എന്‍...ജെ ജെയിംസ് പറഞ്ഞു.

സി കെ ഷാഫി,സി എച്ച് റിയാസ്‌,ഷാനു അസീസ്‌,ബാദുഷ ഇബ്രാഹീം,സലീം ഐ-ഫോക്കസ് എന്നിവരാണ്‌ പരിക്കേറ്റ ആമക്ക് ശുശ്രൂഷ നല്‍കിയത്‌....

 

 




Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക